Saturday, June 30, 2007

മുത്ത്‌ പോലൊരു മാനേജര്‍..

പണ്ട്‌ പ്രീ ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണു ഞാന്‍ ആദ്യമായി താടി വെച്ചുനോക്കുന്നത്‌..കണ്ണാടി നോക്കിയപ്പൊ എനിക്ക്‌ എന്നോടു തന്നെ ഒരഭിമാനമൊക്കെ തോന്നി..സംഭവം കൊള്ളാം..സ്വതവെ ഇച്ചിരിക്കോളം പോന്ന എന്റെ മോന്തായത്തില്‍ താടി വന്നപ്പൊ എന്തെന്നില്ലാത്ത ഒരാഹ്ലാദം.....അതില്‍പ്പിന്നെ ഞാനൊരിക്കലും താടി വടിക്കാന്‍ ബുദ്ധിമുട്ടാറില്ല(അസൂയക്കാര്‍ എന്റെ മടി കൊണ്ട്‌ ആണെന്നു പറയും-സാധനങ്ങള്‍)......
ആ എന്റെ അടുത്താണ്‌ അങ്ങേരുടെ ഒരു ഉപദേശം..താടി മാര്‍ക്കറ്റിങ്ഗ്‌ എക്സിക്ക്യുട്ടീവുകള്‍ക്ക്‌ ചേരില്ലത്രേ...അയ്യൊ അങ്ങേരെപറ്റി പറയാന്‍ മറന്നുപോയി..അങ്ങേരാണു നമ്മുടെ കഥാനായകന്‍-മൂപ്പന്‍..മൂപ്പന്‍ എന്നു വെച്ചാല്‍ മലയാളത്തില്‍ മാനേജര്‍ എന്നാണ്‌ അര്‍ഥം..പുഴുക്കുത്തേറ്റ പാവയ്ക്കാ പോലെ മുഖമുള്ള ഒരു മനുഷ്യന്‍..ഇക്കിളിയാക്കിയാ പോലും പുള്ളിക്കാരന്‍ ചിരിക്കത്തില്ല കേട്ടൊ..എയറുപിടുത്തം എന്നൊക്കെ പറഞ്ഞാ..തള്ളേ..ഇതാണ്‌ സാധനം...പഞ്ചാബിലെ ആളുകളെല്ലാം കൂടി പുള്ളിയെ ദുഫായിലോട്ടു നാടു കടത്തിയതാണെന്നാണ്‌ കേട്ടുകേള്‍വി...വെളുപ്പിന്‌ എട്ടു മണിക്കു വന്നാല്‍ രാത്രി പതിനൊന്നു മണിക്കെ വീട്ടിലെത്തൂ...ഇടക്ക്‌ വീട്ടുകാരെങ്ങാന്‍ അബധത്തില്‍ വിളിച്ചു പോയാല്‍ പഞ്ചാബിയിലുള്ള മൊത്തം തെറിയും നമ്മള്‍ കേള്‍ക്കേണ്ടി വരും..
അങ്ങനെ ഞാനും എന്റെ മാനേജരും പുട്ടും തേങ്ങാപ്പീരയും പോലെ ഇരിക്കുന്ന സമയത്താണ്‌ ഏതോ ഒരു കസ്റ്റമര്‍ അലുമിനിയത്തിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ വിലയും ചോദിച്ച്‌ എന്നെ ഫോണ്‍ വിളിക്കുന്നത്‌..ആദ്യമായി അറ്റെന്‍ഡ്‌ ചെയ്യുന്ന ഒരു ഫോണ്‍ കാള്‍ ആണ്‌..അപ്പൊ തന്നെ ബിസിനസ്സ്‌ പിടിച്ച്‌ കളയാമെന്നും,ആ വഴി 'പഞ്ഞാബി മൂപ്പനെ' ഒന്നു ഞെട്ടിക്കാമെന്നും ഒക്കെ ഞാന്‍ സ്വപ്നം കണ്ടു..അതുകൊണ്ടുതന്നെ 15.5 ദിര്‍ഹത്തിന്‌ കൊടുക്കുന്ന സാധനം ഞാന്‍ 15.4 ദിര്‍ഹത്തിന്‌ തരാമെന്നു അയാളോട്‌ പറഞ്ഞു..ആദ്യ കാളില്‍ തന്നെ ബിസിനസ്സ്‌ പിടിച്ച ഗമയില്‍ ഞാന്‍ ഒന്നു ഞെളിഞ്ഞു നിവര്‍ന്നിരുന്നു..ഗുജറാത്തിയും ഒപ്പം മഹാകത്തിയുമായ എന്റെ അസിസ്റ്റന്റിനോട്‌ നാലു വല്ല്യ ഡയലോഗും കാച്ചി..അതാ വരുന്നു വീണ്ടും ഒരു കാള്‍..ഞാന്‍ ഒറപ്പിച്ചു...'ഇന്നെന്റെ ദിവസം തന്നെ..ഞാന്‍ ഒരു കലക്ക്‌ കലക്കും'.ആര്‍ത്തിയോട്‌ കൂടി തന്നെ ഞാന്‍ ഫോണ്‍ ചാടിയെടുത്തു...അപ്പുറത്ത്‌ നിന്നുള്ള ശബ്ദം കേട്ടപ്പോ ഞാന്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നുപോയി..നമ്മുടെ മൂപ്പന്‍...പുള്ളി ആകെ കലുപ്പിലാണ്‌..ഒരു കസ്റ്റമര്‍ വിളിച്ചില്ലേ എന്നും ഞാന്‍ എന്തു പറഞ്ഞെന്നും പുള്ളി വളരെ കലുപ്പോടെ തന്നെ ചോദിച്ചു...സത്യം പറയാമല്ലൊ..എന്റെ കിളി പോയി..15.4 എന്ന് പറഞ്ഞാല്‍ ഫോണിലൂടെ അങ്ങേരെന്നെ പഞ്ഞാബി ഹൊറര്‍ സിനിമയുടെ ഡയലര്‍ടോണ്‍ കേള്‍പ്പിക്കും..നുണദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു..15.5!!..ഞാന്‍ പ്രതീക്ഷിച്ച പോലെയേ ആയിരുന്നില്ല പുള്ളിയുടെ മറുപടി..അതിലും വളരെ ഭീകരമായിരുന്നു!!!ലോകത്തുള്ള സകലമാന തെറികളും അങ്ങേരുടെ വായില്‍നിന്നു ധാരധാരയായി ഒഴുകി...അപ്പൊ എന്റെ മോന്തയുടെ ലുക്ക്‌ ആന ചവുട്ടിയ അലുമിനിയം പാത്രം പോലെ ആയിരുന്നു..സംഭവം എന്തായിരുന്നെന്നോ...നമ്മുടെ കസ്റ്റമര്‍(തീരെ ആര്‍ത്തി ഇല്ലാത്ത പാവങ്ങള്‍)പുള്ളിയേയും വിളിച്ചിരുന്നു..ഇനിയും വില കൊറക്കുമെന്നു പ്രതീക്ഷിച്ച്‌..ബാക്കി പറയണ്ടല്ലോ....ഏഷ്യാനെറ്റ്‌ പ്ലസിന്റെ പരസ്യവാചകം പോലെയായി കാര്യങ്ങള്‍..'ആഘോഷിക്കൂ ഓരോ നിമിഷവും'!!!

മൂപ്പന്റെ കൂടുതല്‍ വിശേഷങ്ങളുമായി പോരാട്ടങ്ങള്‍ തുടരും...

Wednesday, June 27, 2007

ഹലോ ഗെഡികളേ...എന്റെ ഈ മഹത്തായ രചന ഇടക്കു വെച്ച്‌ നിന്നു പോയതില്‍ ഞാന്‍ ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ..പലവിധകാരണങ്ങളാല്‍ ഇരിക്കാന്‍ ഒരു സ്ഥലവും അടിച്ചുതിമിര്‍ക്കാന്‍ ഒരു കമ്പ്യൂട്ടറും ലഭ്യമാകാതിരുന്നതിനാല്‍ നിങ്ങള്‍ പാവം വായനക്കാര്‍ എസ്കേപ്പ്ഡ്‌...അത്ര തന്നെ..പൂര്‍വാധികം ശക്തിയോടെ, നിങ്ങളുടെ വിശ്രമവേളകളെ നശിപ്പിച്ച്‌ കയ്യില്‍ തരുവാന്‍ ഞാന്‍ വീണ്ടുമെത്തുന്നു!!!!

Tuesday, April 24, 2007

വിമാനം

കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക്‌ പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച്‌ ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്‌)അങ്ങനെയിരിക്കുന്ന നേരത്താണ്‌,എഞ്ജിനീറിംഗ്‌ കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്‌(ഇപ്പൊ പുള്ളി പുലിയാണ്‌) എനിക്കൊരു വിസ അയച്ചു തരുന്നത്‌.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ്‌ ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട്‌ ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ്‌ പെമ്പിള്ളാരാണ്‌) ഉപേക്ഷിച്ച്‌ ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട്‌ തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്‌..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്‌)..വികാരവിക്ഷോഭം കണ്ട്‌ എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്‌.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക്‌ കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക്‌ അറ്റ്‌ ലീസ്റ്റ്‌ വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ്‌ കാര്‌ വിമാനം കാണുന്നത്‌ ഇലക്ഷന്‍ വരുമ്പൊഴാണ്‌..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട്‌ വിമാനം ചിഹ്ന്നത്തിലാണ്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്‌)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട്‌ ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട്‌ പറഞ്ഞത്‌..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്‌, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക്‌ പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ്‌ എന്റെ ഇരുപ്പ്‌..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ്‌ കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച്‌ നില്‍ക്കുന്ന സമയത്താണ്‌ ഒരു സെറ്റ്‌ അപ്പ്‌ ചേച്ചി എന്നെ സഹായിക്കാനെത്തിയത്‌..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക്‌ ഒക്കെയുണ്ട്‌..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട്‌ തോറ്റു)..ചേച്ചി എന്നോട്‌ പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ്‌ മൈ ലഗേജസ്‌'..ഒരാള്‍ക്ക്‌ 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ്‌ ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ്‌ മാഡം..വൈ നോട്ട്‌..(ഓ..ആ നേരത്ത്‌ വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത്‌ എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ്‌ എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാനൊന്നും ഇത്രക്ക്‌ വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ്‌ എന്റെ നടപ്പ്‌..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിലെത്തി..വിസ ചെക്കിംഗ്‌ തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്‌..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ്‌ ലുക്ക്‌' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച്‌ അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട്‌ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌...എനിക്ക്‌ കല്‍പ്പ്‌ മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക്‌ നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ്‌ കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ്‌ നോക്കി മരിച്ചേനെ!!)അപ്പോഴാണ്‌ എനിക്ക്‌ പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്‌.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക്‌ ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച്‌ ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ്‌ തിരിഞ്ഞുവരുന്നത്‌ കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച്‌ ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്‌...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്‌!!!